2020, ഏപ്രിൽ 27, തിങ്കളാഴ്‌ച

ശ്രീനിവാസൻ ( നടൻ തന്നെ ) ചതിച്ചാശാനെ.....


80 കളുടെ അവസാനത്തിലോ..,90 കളുടെ ആരംഭത്തിലോ ആണ്.. കഥയുടെ ആരംഭം.സിനിമകൾക്ക്
പിറകിൽ നമ്മളറിയാതെ ഒരുപാട്
പേരുടെ കഠിനപ്രയത്നം കൂടിയുണ്ട്
എന്നറിഞ്ഞു തുടങ്ങിയ നാളുകൾ.
അങ്ങിനെ കൂടുതൽ സിനിമ കഥകൾ
കേൾക്കാൻ മറ്റൊരു കാരണം കൂടി
ഉണ്ടായിരുന്നു.അച്ഛൻ വീട്ടിൽ വന്നു
പറയുന്ന സിനിമയുടെ പിന്നണി
കഥകൾ.അച്ഛൻ പറയുന്ന കഥകൾ
ഒക്കെയും അച്ഛന്റെ കൂട്ടുകാരന്റെ
അനിയനെ കുറിച്ചായിരുന്നു..
നാട്ടുകാരൻ കൂടിയായ സത്യൻ
അന്തിക്കാട് ആയിരുന്നു..ആ സിനിമാക്കാരൻ. എന്നെ ഒന്നിൽ ചേർക്കുമ്പോഴേ അച്ഛൻ ഗൾഫിൽ
ആയിരുന്നു..employ in persia എന്നോ മറ്റോ ആണ്..എന്റെ sslc ബുക്കിൽ
അച്ഛന്റെ ജോലിയുടെ കോളത്തിൽ
എഴുതിയിരിക്കുന്നത്.88 ഇൽ അച്ഛൻ
അബുദാബിയിലെ ജോലി നഷ്ടമായി
നാട്ടിൽ തിരിച്ചെത്തിയുരുന്നു.
ഞങ്ങൾ നാലുപേരും പഠിക്കുന്ന കാലം.അന്നൊക്കെ ഗൾഫിൽ നിന്ന്
ജോലി പോയി വന്നാലും അവർ പഴയ ഓരോർമയിൽ തന്നെ നാട്ടിലും
നടക്കും.അടുത്ത് തന്നെ വരുന്ന
മറ്റൊരു വിസയെക്കുറിച്ചു മാത്രേ
അവർ എപ്പോഴും പറയുകയുള്ളൂ..
പിന്നെ വിട്ടുപോന്ന നാടിന്റെ ഗുണങ്ങളും.,അവിടെത്തെ വീര സാഹസിക ജീവിതവും.മോശം പറയരുതല്ലോ അന്ന് നാട്ടിൽ തീരെ
മോശമില്ലാത്ത തരത്തിൽ അവർക്ക്
കേൾവിക്കാരും ഉണ്ടായിരുന്നു.
അച്ഛനാണെങ്കിൽ സിനിമ ഏറ്റവും
അധികം കാണുന്ന കൂട്ടത്തിലും.
വൈകീട്ട് മോഹനാമ്മനെ കണ്ട്.,
സത്യേട്ടന് വന്ന ഏതെലുമൊക്ക സിനിമ വാരികയുടെ പഴയ ലക്കങ്ങളും എടുത്ത് അച്ഛൻ വീട്ടിലെത്തും.അന്ന് ഇപ്പോഴത്തെ
പോലെ വീട്ടുകാർ സന്ധ്യ ആവുമ്പോഴേ മൊബൈലും കൊണ്ട്
വീടുകളുടെ ഓരോരോ മൂലകളിൽ
സ്ഥാനം പിടിക്കാരില്ലായിരുന്നു..
ഞങ്ങൾ ഊണ് കഴിക്കാൻ അമ്മ വിളിക്കുന്നത് വരെ പഠിക്കുകയും
ശേഷം എല്ലാവരും കൂടി ഇറയത്ത്
ഉറക്കം വരുന്നത് വരെ വിശേഷങ്ങൾ
പറഞ്ഞിരിക്കുകയും ചെയ്യും.
അതിനിടയിലാവും അച്ഛൻ സത്യേട്ടന്റ വിശേഷങ്ങൾ പറയുന്നത്.
പുതിയ സിനിമകൾ..മമ്മുട്ടിയുടെയും
മോഹൻലാലിന്റേയും.,യേശുദാസിന്റെയും ഒപ്പമുള്ള ഫോട്ടോകൾ
മോഹനാമ്മൻ കാണിച്ചു കൊടുത്തത്.,ഒക്കെ പറയുന്നത്.
കൂടെ അച്ഛന്റെ ഏറ്റവും വലിയ ഒരു
മോഹവും.ഇനീം ഗൾഫിൽ പോയി
കാശുണ്ടാക്കി ഒരു പടം പിടിക്കണം
അതിന്റെ സംവിധാനം സത്യൻ
ആകണം..അച്ഛന്റെ സ്വപ്നങ്ങൾ
ചില നേരങ്ങളിൽ അപ്പുറത്തിരുന്നു
പഠിക്കുന്ന എനിക്കും ചിറകകൾ നൽകി.കൂടെ സത്യേട്ടന് എങ്ങിനെ
അന്തിക്കാട് നിന്നും സിനിമയിൽ
എത്തിപ്പെട്ടു എന്നതിന്റെ വിവരണങ്ങളും.സത്യേട്ടന് അതൊക്കെ പറയുന്നതിനും എഴുതുന്നതിനു മുൻപേ എനിക്ക് മനപാഠമായിരുന്നു,അതൊക്കെയും.
കുറെ സാമ്യങ്ങൾ ഞങ്ങൾക്ക് ഉള്ളതായി എനിക്ക് തോന്നി..
മാതൃഭൂമിയിലെ
ബാലപംക്തിയിൽ ഞാനും കഥകൾ
എഴുതി പ്രസിദ്ധീകരിക്കാൻ തുടങ്ങിയിരുന്നു..ശ്രീകൃഷ്ണ വായനശാലയിൽ ഞാനും പോയി തുടങ്ങിയിരുന്നു.പോരാത്തതിന് അതിന്റെ ലൈബ്രേറിയനും കൂടിയാണ് ഞാൻ.ഞാൻ സിനിമ സ്വപ്നം കാണാൻ തുടങ്ങിയിരുന്നു
വഴികൾ ഒരുപാട് ആലോചിച്ചു നോക്കി.ഗുരു സത്യേട്ടൻ തന്നെ.
അതിൽ സംശയം ഒന്നുമില്ല.സത്യേട്ടനോട് എങ്ങിനെ അവതരിപ്പിക്കും എന്നതിലാണ് ആശയക്കുഴപ്പം.ഏറ്റവും എളുപ്പം
അച്ഛൻ ആണ്.മോഹനാമ്മൻ വഴിയോ.,സത്യേട്ടനോട് നേരിട്ട് തന്നെയോ പറയാം.സൗഹൃദവും.,
നാട്ടുകാരെന്ന അടുപ്പവും തുണയാകും.പക്ഷെ അതിൽ മറ്റൊരു അപകടവും കൂടിയുണ്ട്.സത്യേട്ടന് എന്തേലും അസൗകര്യമുണ്ടേൽ അത് പറയാൻ
വിഷമം തോന്നാം..അപ്പോൾ പിന്നെ
മറുപടി പറയാതെ ഒഴിഞ്ഞു മാറൽ
ആണ്.അത് അവരുടെ സൗഹൃദം
തന്നെ അപകടത്തിൽ ആക്കാനും
വഴിയുണ്ട്.അപ്പോൾ അത് വേണ്ട.
പിന്നെ നിമ്മയേച്ചയോട് അമ്മ വഴി
പറയാം.അതിനും ഉണ്ട് വിഷമങ്ങൾ
ഏറെ.അതിനേക്കാളൊക്കെ ഞാൻ
സംവിധാനം പഠിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വീട്ടിൽ പറയേണ്ടി വരും.നീയോ എന്ന് ഒരു
ചിരിയോടെ വീട്ടിലെ അത് തള്ളിപോയാൽ പിന്നെ എന്റെ കാര്യം
എല്ലാംകൂടി ആലോചിച്ചപ്പോൾ ഇനി
ഒരു വഴിയേ ബാക്കിയുള്ളൂ..
സാക്ഷാൽ സത്യൻ അന്തിക്കാട്
കാണിച്ചു തന്ന വഴി..ഒരില്ലന്റിൽ
കാര്യം കഴിയും.വേറെ ഒരു കുഞ്ഞു
പോലും ഒന്നും അറിയില്ല.എനിക്ക്
പിന്നെയും പാന്തോട് നിന്ന് അഭിമാന
പ്രേശ്നങ്ങൾ ഒന്നുമില്ലാതെ തന്നെ
വീട്ടിലേയ്ക്ക് നടന്നെത്താം.
കാഞ്ഞാണിയിൽ നിന്ന് തന്നെ ഇൻലന്റ് വാങ്ങി..അതിലിന്റെ ആവശ്യം എങ്ങനെയൊക്കെയോ
എഴുതി നിറച്ചു..ഇനി ഇതിനു മറുപടി
നൊ എന്നാണെങ്കിലും അത്‌ തമ്മിൽ
കാണുബോഴുള്ള അവരുടെ ചിരിയെ
ബാധിക്കരുതെന്നു nb എന്ന് അടിയിലും എഴുതിതീർത്തു..
അഡ്രസ് അറിയാവുന്നത് ആയിരുന്നതിനാൽ എളുപ്പമായി.
ഫ്രം വെച്ചില്ല..പോസ്റ്മാൻ കാണും
വീട്ടിൽ കൊണ്ട് കൊടുക്കുമ്പോൾ
സത്യേട്ടൻ ഇല്ലെങ്കിൽ നിമ്മ്യേച്ചി
കാണും..ഫ്രം ഇല്ലെങ്കിൽ സത്യേട്ടന്
ദിവസവും വരുന്ന കത്തുകളിൽ ഒന്ന്
ആരും ഒന്നുമറിയുന്നില്ല.
കത്ത് കാഞ്ഞാണിയിൽ നിന്ന് തന്നെ പോസ്റ്റ് ചെയ്തു.അന്തിക്കാട്ടെ പോസ്റ്റുമാൻ അറിയുന്ന ആളാണ്
അത് തന്നെയുമല്ല മുൻപ് ഒരു
പുതുവർഷത്തിനു നാട്ടിൽ ഞങ്ങളുടെ ഡെവിൾസ് അമ്പലകാട് എന്ന ക്ലമ്പിനു വേണ്ടി വീടിന് അടുത്തുള്ള വീട്ടുകാർക്ക് മുഴുവൻ പോസ്റ്റ് കാർഡിൽ ആശംസാ കാർഡ് വരച്ചു അയച്ചിരുന്നു..വൈശാഖി ക്ലബ് ആയിരുന്നു ഞങ്ങളുടെ
എതിരാളികൾ.അവർ അറിഞ്ഞാൽ
ഇത് പോലെ അവരും ചെയ്താലോ
എന്നൊരു ഭീഷണി ഉണ്ടായിരുന്നു.
അത് പൊളിക്കാനായിരുന്നു ഇങ്ങിനെ ഒരു വഴി നോക്കിയത്.
പൊളിച്ചത് പക്ഷെ പോസ്റ്റ് മാൻ ചേട്ടനായിരുന്നു..അവനു ഇതൊക്കെ
നേരിട്ടാ വീടുകളിൽ കൊടുത്താൽ
മതിയായിരുന്നില്ലേ..എന്നെ ഇങ്ങിനെ
നടത്തിക്കാതെ എന്ന് അമ്മയോട്
തന്നെ ചെന്ന് ചോദിച്ചു..മൂപ്പർ തന്നെ
അതൊക്കെ കൊടുത്തു തീർത്തെങ്കിലും.അത് കൊണ്ട്
കാഞ്ഞാണി തന്നെയാണ് സേഫ്.
2/3 ദിവസമാണ് കണക്ക്.ആനിയും
നസീമ്മും ഒക്കെ അയക്കുന്ന കത്തുകൾ അതിനുള്ളിൽ കിട്ടാറുണ്ട്
ഇത് 2/3 ദിവസം കഴിഞ്ഞു..ഒരാഴ്ച
കഴിഞ്ഞു..അതിലും അധികമായി.
ഇനി കിട്ടാതെ ആണോ..ഞാൻ ഫിലിം ഡയറക്ടർ എന്ന് വെച്ചിരുന്നില്ല..അതുകൊണ്ടു പോസ്റ്റ്മാൻ വേറെ ആർക്കെങ്കികും
കൊണ്ട് കൊടുത്തോ..
അതോ ഇവൻ വേണ്ടെന്ന്
സത്യേട്ടൻ തീരുമാനിച്ചോ.ഒരു
അറിവുമില്ല.പാന്തോടു ബസ്സിറങ്ങി കിഴക്കോട്ട് നടക്കാൻ എനിക്ക് മടിയായി.. ഞാൻ ശ്രീശങ്കരയുടെ അവിടെ നിന്നും പഴയ വഴിയിലൂടെ
പിന്നെയും വരാൻ തുടങ്ങി..
ഒഴിവാക്കാൻ ആവാതെ ഈ വഴി വരുമ്പോൾ സത്യേട്ടന്റെ പടിക്കൽ എത്തും മുൻപേ അവിടെ ആരുമില്ലെന്ന് ആദ്യമേ നോക്കി ഉറപ്പിക്കും..ആരെങ്കിലുമുണ്ടെങ്കിൽ
വേറെ എന്തോ ഗൗരവമായ ആലോചനകളിൽ ആണ് ഞാനെന്ന ഭാവത്തിൽ വേഗം നടക്കും.പിന്നെ
പിന്നെ എനിക്ക് ഉറപ്പായി അത് കിട്ടിയിട്ടുണ്ടാകില്ല..അല്ലെങ്കിൽ
എന്തേലും ഒരു സൂചന കിട്ടിയേനെ.
മെല്ലെ ഞാനും അത് മറന്നു.
ഒരു ദിവസം വൈകീട്ട് എപ്പോഴോ
അമ്മയും ഞാനും വർത്താനം
പറഞ്ഞിരിക്കുന്നതിനിടയിൽ
അമ്മ പറഞ്ഞ ഒരു വരി ഞാൻ
എവിടെയോ കേട്ടപോലെ ഒരു
തോന്നൽ..അമ്മയുടെ മുഖത്തേക്ക്
ഒന്ന് പാളി നോക്കിയപ്പോൾ ഒരു
കള്ള ചിരിയുടെ അലകളും..
സംഭവം ചീറ്റിയെന്നു അപ്പോഴേ കത്തി.അമ്മ തന്നെ കാര്യങ്ങൾ
വിശദമാക്കി.
നിമ്മ്യേച്ചിയാണ് അമ്മയോട് പറഞ്ഞത്.കത്ത് കൃത്യായിട്ട്
സത്യേട്ടന് തന്നെ കിട്ടി.ആളെ മനസ്സിലായപ്പോൾ കത്തിന്റെ കാര്യം സത്യേട്ടൻ നിമ്മ്യേച്ചിയോട് പറഞ്ഞു
എല്ലാം കേട്ടപ്പോൾ നിമ്മ്യേച്ചി തന്നെ
എനിക്ക് വേണ്ടി ശുപാർശയായി.
പക്ഷെ ശ്രീനിവാസൻ ആയിരുന്നു
എന്റെ പാര.ശ്രീനിവാസൻ അളിയന്
വേണ്ടി ഓനെ,മോഹനനെ,
സത്യേട്ടന്റെ സഹസംവിധായകൻ
ആക്കിയില്ലെങ്കിൽ ഇനി മുതൽ സ്ക്രിപ്റ്റ് എഴുതില്ലാന്നും സത്യേട്ടന്റെ പടത്തിൽ അഭിനയിക്കില്ലെന്നും ഭീഷണിപ്പെടുത്തിയിരുന്നു.അതുകൊണ്ട്..അതുകൊണ്ട് മാത്രം അന്തിക്കാടിന് ഒരു സംവിധായകനെ
നഷ്ടമായി..അതുകൊണ്ടും കൂടിയാണ് ശ്രീനിവാസൻ അന്തിക്കാട് വരുമ്പോൾ ഇപ്പോഴും
അന്തിക്കാട്ടുകാർ അദ്ദേഹത്തെ
അറിയില്ലെന്ന് അഭിനയിക്കുന്നത്.അല്ലാതെ അറിയാതെയല്ല.
പാവം മോഹനന് പിന്നെ ഇതിൽ കുറ്റബോധം തോന്നുകയും..
ആദ്യ സിനിമയിൽ തന്നെ
എന്റെ വീട്ടുപേർ
പാട്ടിലൂടെയെങ്കികും പറഞ്ഞു ഒന്ന്
സോപ്പ് ഇടാൻ ശ്രമിച്ചതും പിൻകാല ചരിത്രം.,ഞാൻ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ
"മാമ്പുള്ളി കാവിൽ..."
എന്ന പാട്ട് അതിനു വേണ്ടി മാത്രം ഉണ്ടാക്കിയതാണ്...
ഈ കോവിഡ്‌ കാലത്ത് ഞാൻ എന്ത് കൊണ്ട് ഒരു സംവിധായകൻ
ആയില്ലെന്നു ചോദിച്ചപ്പോൾ.,
പിന്നെയും ഓർക്കേണ്ടി വന്നു..
ശ്രീനിവാസൻ
ഊതികേടുത്തിയ ഒരു പ്രതിഭയെ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ