2020, ഏപ്രിൽ 27, തിങ്കളാഴ്‌ച

എവിടെനിന്നാണ്
കവിത വരുന്നത്

ഓരോർമയുടെ
കൂർത്തശിഖരത്തിൽ നിന്നൊ
പ്രണയവിരാമത്തിന്റെ
മഞ്ഞച്ച ഇലകളിൽ നിന്നോ
മരണത്തിന്റെ ശൂന്യമായ 
മൗനത്തിൽ നിന്നൊ

എവിടെ നിന്നാണ്
കവിത വരുന്നത്

കളിപറമ്പുകളിലെ ഒറ്റപ്പെടലുകളിൽ
ചുമൽ ചേർത്ത്
അക്ഷരങ്ങൾക്കും
അറിയാവഴികൾക്കും
വിരൽകോർത്ത ചങ്ങാതിയെ
ഒറ്റുകൊടുത്ത 
അവസാനത്തെ
അത്താഴരാത്രിയിൽ നിന്നൊ

എവിടെ നിന്നാണ്
തിരിമുറിയാ പ്രളയ പെരുമാരിയായി
കവിത പെയ്തൊഴിഞ്ഞത്

കടും ചവർപ്പിന്റ
നീല വെളിച്ചത്തിൽ
നഗരത്തിരക്കിൽ
പ്രണയിച്ചൊപ്പം വന്ന പെണ്ണിനെ
കൂട്ടികൊടുത്തു
കൊടുംവിഷത്തിന്റെ
പാനപാത്രം പങ്കുവെച്ച്
വഴി വിളക്കിന്റെ
അന്ധമിഴികൾക്കു കീഴെ
കുരുതിക്കഴിച്ച
വിലാപരാത്രിയിലോ

എന്റെയെന്റെയെന്നു
എല്ലാമടക്കിപ്പിടിച്ച്‌
ഒന്നുമില്ലായ്മയുടെ
കിനാവിലചൂടി
ഭ്രാന്തിന്റെ
പെരുമഴ നനഞ്ഞു
ഭ്രഷ്ടനായി
നഗ്നനും അനാഥനുമായി
തെരുവിൽ
കുരിശിലേറ്റപ്പെട്ടവന്റെ
മരണരാത്രിയിലോ

എവിടെ നിന്നാണ്
കവിത വരുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ