2020, ഏപ്രിൽ 27, തിങ്കളാഴ്‌ച

കവിതയുടെ വഴികൾ

റാസ്‌ അൽ ഖൈമയിലെ
കവിയരങ്ങിന്റെ രാത്രി
ഷാജി കവിത വായിക്കു കയായിരുന്നു

മുറി
അലസമായ ഒരു കോട്ടുവായ ഒതുക്കി
ചാഞ്ഞിരുന്നു
ഉദാസീനമായ മൗനം
ഇടയ്ക്ക്
മൊബൈൽ കിളിയൊച്ചകൾ
സ്വകാര്യ സീൽക്കാരങ്ങൾ
ഒരു നിശ്വാസം

മുറിയുടെ 
സ്വകാര്യതയിലൂടെ
വീഡിയോ ക്യാമറയുടെ
ചാരക്കണ്ണുകൾ

ഇടനാഴിയിൽ
പുകവളയങ്ങൾ
പരിചയകിലുക്കങ്ങൾ
ഒരല്പം
ശൃഗാരം

ചില്ലു ജാലകത്തിനപ്പുറം
നീലരാത്രിയുടെ
ഞരമ്പുകൾ

ക്യാറ്റ് വാക്കിന്റെ ചലനവുമായി
റാമ്പിലിറങ്ങിയ സുന്ദരി
ഷാമ്പൂ ചെയ്ത മുടിയുടെ
സുഗന്ധം
ലിപ്സ്റ്റിക്
"..തണുക്കുന്നൊരീ രാത്രിയിൽ
കവിതയ്ക്കെന്തു കാര്യം."
അലസം ചിരിച്ച്
അവൾ തിരിഞ്ഞു നടക്കുമ്പോൾ
വായിക്കാത്തൊരു കവിതയിൽ
 ഞാനുണർന്നു പോകുന്നു

ചിരിയൊച്ചകൾ
ചില്ലുപാത്രമുടയുന്ന
സ്വരമൂർച്ചകൾ

രസനയിൽ
ലിപ്സ്റ്റിക്കിന്റെ ചവർപ്പ്

മുരടിച്ചൊരീ 
മരങ്ങൾക്കിടയിലൂടെ
പ്രവാസചന്ദ്രികയും
തിണർത്ത  ഞെരമ്പുകളുമായ്
നമുക്കൊന്ന്
നടന്നുവരാം

കവിതയുടെ വഴികൾ
ഇരുളിലെവിടെയോ മുറിഞ്ഞു പോകുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ