ഇനിയുമെന്നെ മറന്നില്ലെ
നീയെന്നവൾ
അരികിലില്ലാതായ ഓർമകളെ തൊട്ട്
ചിരിയ്ക്കുന്നു
വേർപാടിന്റെ
വേനലാകാശങ്ങളെ
മഴക്കാലത്തിന്റെ
ചിറകുകൾ കൊണ്ട്
മുറിച്ചു പറക്കുന്നു
നീയോർക്കുന്നുവോ
ആ രാത്രിയെന്ന്
അവൾ
നിലാവിന്റെ രാവാട കുടയുന്നു
പാതി വിരിഞ്ഞ
ഇലഞ്ഞിപൂക്കൾ പോലെ
നക്ഷത്രങ്ങളെ
എന്റെ മേൽ പൊഴിക്കുന്നു
നിന്നോളം മുറിവേല്പിച്ചിട്ടില്ല
പിന്നെയിന്നോളമാരും
എന്നവൾ പടിയിറങ്ങുന്നു
യാത്ര പറയുമ്പോൾ
തിരിഞ്ഞു നോക്കില്ലെന്നു
അവൾ പറഞ്ഞിരുന്നു
ഞങ്ങൾക്ക് മീതെ
മഴ പെയ്തു തുടങ്ങുന്നു
സ്മിത്ത് അന്തിക്കാട്
28 മെയ് 2021
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ