2020, ജൂൺ 2, ചൊവ്വാഴ്ച

എന്റെ റാസ് അല്‍ ഖൈമ വിശേഷങ്ങള്‍

ഉം അൽ ഖുവൈനിലെ കടലോരത്തുള്ള വില്ലയ്ക്ക് പിറകിൽ കാണുന്ന നീല നിറമുള്ള മലനിരകളെ കുറിച്ച് ചോദിച്ചപ്പോഴാണ് ആ പേര് ആദ്യം കേൾക്കുന്നത്.റാസ്‌ അൽ ഖൈമ
നാട്ടിൽ കാണാത്ത ആകൃതികളോടെ ചന്ദ്രനുദിക്കുന്ന നേരങ്ങളിലാണ് മലനിരകൾ തെളിഞ്ഞു വരിക...പകൽ അവ്യക്തമായ നിഴൽ ചിത്രങ്ങളായി അവ എപ്പോഴും അവിടെയുണ്ടായിരുന്നെങ്കിലും.
പരിചയക്കാരും ബന്ധുക്കളും പക്ഷെ അധികവും ഷാർജയിലും ദുബായിലും ആയതിനാൽ റാസ്‌ അൽ ഖൈമ യാത്രകളിലൊന്നും വന്നില്ല...ഇരുണ്ട നിഴൽനിരകളായി അവ മനസ്സിലെവിടെയോ മറഞ്ഞുകിടന്നു
അച്ഛന് ഒരു വിസകാര്യം വന്നപ്പോഴാണ്.,റാസ്‌ അൽ ഖൈമയിൽ നിന്നും സുരേഷേട്ടൻ വിളിച്ചത്.പരിചയമുള്ള ഒരു അറബിയുടെ ടാക്സി ഒഴിവുണ്ടെന്നും വേണേൽ നമ്മുക്ക് ആ വിസ എടുക്കാമെന്നും.നീ സൗകര്യം പോലെ ഇവിടെക്കൊന്നു വരാനും പറഞ്ഞതോടെ റാസ്‌ അൽ ഖൈമയിലേക്കുള്ള യാത്രയ്ക്കുള്ള സമയമായി.
വ്യാഴായ്ച വൈകീട്ട് ഷാർജയിൽ നിന്നും ടാക്സിയിൽ ഉം അൽ ഖുവൈനിലെ എത്തുക.അവിടെ നിന്നും ദുബായ് റാസ്‌ അൽ ഖൈമ ഹൈവെയിൽ നിന്നാൽ റാസ് അൽ ഖൈമയിലേക്ക് പോകുന്ന ഏതെങ്കിലും വണ്ടിയിൽ ലിഫ്റ്റ് കിട്ടും..അതാണ് എളുപ്പം.ഷാർജയിൽ നിന്നും നേരിട്ട് റാസ്‌ അൽ ഖൈമയ്ക്ക് ഷെയർ ടാക്സി കിട്ടാൻ പാടാണ്.. യാത്രക്കാർ തീരെ കുറവായിരിക്കും.കേട്ടിടത്തോളം ആരും ഒഴിവു ദിവസങ്ങളിൽ പോകാൻ ആഗ്രഹിക്കാത്ത പഴയ ഒരു നാട്ടിൻപ്പുറം പോലെയുള്ള ഒരു എമിറേറ്റ് ആണത്.ചുണ്ണാമ്പ് മലകളുടെ നാട്...റാസ്‌ അൽ ഖൈമ.വലിയ പാറ കല്ലുകൾ ട്രക്കുകളിൽ അവിടെ നിന്നും യുഎ ഇയുടെ പല എമിറേറ്റുകളിലേയ്ക്കും കൊണ്ട് പോകുന്നത് കാണാം.ആകർഷണീയമായി ഒന്നും അവിടെയുള്ളതായി ആരും അതുവരെ പറഞ്ഞു കേട്ടിട്ടില്ല
അന്ന് ഷാർജയിൽ ഒരു അഡ്വേർടൈസിംഗ് കമ്പനിയിൽ ആയിരുന്നു ജോലി.വ്യാഴാഴ്ച വൈകീട്ട്
കുറച്ചു നേരത്തെ ഇറങ്ങി ഉം അൽ ഖുവൈൻ എത്തിയിട്ടും കുറെ നേരം നിന്നതിനു ശേഷാണ്
ഒരു പാകിസ്താനിയുടെ പിക്‌അപ്പ് കിട്ടിയത്.അയാൾ ദുബൈയിൽ നിന്നും പുല്ലുകെട്ടുകളും കൊണ്ട് വരായിരുന്നു.അയാൾ കൈനീട്ടി ഡോർ തുറന്നു തന്നു..പിന്നെ ചിരിച്ചു കൊണ്ട് മലബാറി എന്നും.
സുഖമാണോ
കൊഞ്ചിയ മലയാളത്തിൽ അയാൾ എന്നെ അത്ഭുതപ്പെടുത്താനുള്ള ശ്രമമാണ്‌.ഞാൻ ചിരിച്ചു.
അതെ.ഗൾഫിൽ വന്നതിനുശേഷം മലയാളം പറഞ്ഞു എന്നെ അത്ഭുതപ്പെടുത്തുന്ന രണ്ടാമത്തെ
പാക്കിസ്ഥാനി ആണിയാൾ.മുൻപ് ഉം അൽ ഖുവൈനിലെ ഡ്രൈവിംഗ് ഉസ്താദ്.,
പേരിപ്പോൾ ഓർമയില്ല.
കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നതും സീറ്റ് ബെൽറ്റ് ഇടൂ..അയാൾ പറഞ്ഞു.
ഞാൻ ബെൽറ്റ് ഇട്ടു.
നാട്ടിൽ എവിടെ
തൃശൂർ...
ഉം.അയാൾ മൂളി.
ഞാൻ തിരുവനന്തപുരം അയാൾ പറഞ്ഞു.
ഞാൻ തല കുലുക്കി.വണ്ടി ഓടി തുടങ്ങിയപ്പോൾ
അയാൾ പാട്ടു വെച്ചു..
"നിൻ തുമ്പു കെട്ടിയിട്ട ചുരുൾ
മുടിയിൽ..,"അയാൾ പാട്ടിനൊപ്പം പാടി..
മമ്മുട്ടിയെയോ മോഹൻലാലിനെയോ ഇഷ്ടം
അയാൾ ചോദിച്ചു..എനിക്ക് മോഹൻലാൽ ആണ്
പിന്നെ അയാൾ കണ്ണീർ പൂവിന്റെ കവിളിൽ...എന്ന്
പാട്ടു മൂളാൻ തുടങ്ങി..പിന്നെ എന്നെ നോക്കി
കണ്ണിറുക്കി ചിരിച്ചു ഞാൻ ബലൂചി ആണ്...അത്
ഞാൻ ആദ്യം കേൾക്കുന്ന പേരായിരുന്നു.എന്താണ്
ബലൂച്ചി യെന്ന് എനിക്കറിയില്ലായിരുന്നു.എങ്കിലും
ഞാൻ ചിരിച്ചു.അയാളും..പിന്നെ വൈകീട്ട്
അച്ഛനാണ് ഉസ്താദ് ബലൂചിയേകുറിച്ചു പറഞ്ഞു തന്നത്.
എവിടെ ജോലി..
പാക്കിസ്ഥാനി വിടാൻ ഭാവമില്ല
ഒറ്റയ്ക്കിരുന്നു മുഷിഞ്ഞതിന്റെ മടുപ്പുണ്ടായിരിക്കാം
അയാൾക്ക്.ഞാൻ ജോലി പറഞ്ഞു..
."ഷാദി.."
ഇല്ലെന്നു പറഞ്ഞപ്പോൾ അയാളുടെ മുഖത്തു
അവിശ്വാസനീയത് നിറഞ്ഞു.അയാൾ പിന്നെ
അയാളുടെ കുടുംബത്തെക്കുറിച്ചു പറയാൻ
തുടങ്ങി..പിന്നെ അയാളുടെ ഗാവ് നെ കുറിച്ച് നാടിനെ കുറിച്ച് ഞാൻ ശ്രെദ്ധിക്കുന്നുണ്ടോ എന്നത്
അയാൾക്കൊരു വിഷയമേ അല്ലായിരുന്നു.ദീർഘ
മായ യാത്രകളിൽ അതൊരു പക്ഷെ അവരുടെ ശീല
മായിരിക്കാം..തനിച്ചു സംസാരിക്കുക..മറ്റൊരാളോട്
ആണെങ്കിൽ പോലും തനിച്ചെന്നവണ്ണം
സംസാരിക്കുക.ഞാൻ പിറകിലേക്ക് ഓടി മറയുന്ന
മണല്പരപ്പിന്റെ കാഴ്ചകളിൽ ആയിരുന്നു.തിരമാല
പോലെ നീണ്ടു കിടക്കുന്ന മരുക്കടൽ.
പോക്കുവെയിലിൽ മണൽക്കാട് വശ്യമായൊരു
കാഴ്ചയാണ്..സ്വർണ്ണതിരമാലകളുടെ ഒരു കടൽ.
റാസ് അൽ ഖൈമയുടെ ടാക്സി സ്റ്റാൻഡിന് അരികിൽ അയാൾ വണ്ടിയൊതുക്കി.എനിക്ക്
പോകേണ്ട സ്ഥലം അയാൾ ആദ്യമേ ചോദിച്ചറിഞ്ഞിരുന്നു.അയാൾ ആ വഴി അല്ലെന്നും
ദിഗ്‌ദാക്കയിൽ ശൈഖിന്റെ ഫാർമിലേയ്ക്കുള്ള
പുല്ലാണിതെന്നും അയാൾ പറഞ്ഞിരുന്നു.പിന്നെ
എനിക്ക് പോകേണ്ട സ്ഥലത്തേയ്ക്ക് എങ്ങിനെ
എത്താമെന്നും..
ഗുദാഫീസ്.. അയാൾ കൈകൾ നീട്ടി..ഞാനും.
ടാക്സി സ്റ്റാൻഡിൽ നിന്നും കയറിയാൽ അവർ
നഖീലിൽ ഇറക്കും..അവിടെ നിന്നും ടാക്സിയിൽ
ഫയർ സ്റ്റേഷൻ ന്റെ അരികിൽ,അൽ വാദി സ്റ്റുഡിയോ എന്ന് പറഞ്ഞാൽ മതി..ഞാൻ ഇവിടെ
ഉണ്ടാകും.വഴി പറഞ്ഞു തന്ന് സുരേഷേട്ടൻ ഫോൺ
വെച്ച്..നഖീലിലേയ്ക്കുള്ള ഷെയർ ടാക്സി കാത്ത്
ഞാൻ റോഡരികിൽ നിന്നു.
പഴയ നരച്ച ഒരു നാട്ടിൻപ്പുറം പോലെ.,റാസ് അൽ
ഖൈമ.മഞ്ഞച്ച ചായമടിച്ച 3/ 4 നിലയുള്ള കെട്ടിടങ്ങൾ ഷാർജയിൽ നിന്നും വന്ന എന്നെ
നിരാശപ്പെടുത്തി.പ്രായമായ കുറച്ചു അറബികൾ ടാക്സി സ്റ്റാൻഡിന് അരികിൽ ഹുക്ക വലിച്ചു ഇരിക്കുന്നുണ്ട്.അവരാണ് ദുബൈയിലേക്ക് ഉള്ള
യാത്രക്കാരെ കൊണ്ട് പോകുന്നത്.പിന്നെ കുറച്ചു
പാഠാണികൾ.അവരും ടാക്സി തന്നെ.
തിരക്കൊഴിഞ്ഞ പാത.കുറച്ചു നേരത്തിനുള്ളിൽ
ടാക്സി കിട്ടി
ഒറ്റപ്പെട്ട കെട്ടിടങ്ങൾ.ഗ്രോസറികൾ..പിന്നെയും ചെറിയ തെരുവുകൾ,ഇടയ്ക്ക് വണ്ടി നിർത്തുമ്പോൾ മസാല നിറച്ച ഇറച്ചി വേവുന്ന
മണം..തിരക്കുക്കൂട്ടി നീങ്ങുന്ന ആൾക്കൂട്ടം.
അതിനിടയിൽ ഒരു പാലവും.ഗൾഫിൽ ഏറ്റവും കുറവുള്ള കാര്യമായി തോന്നിയിട്ടുള്ളത്
അതാണ്.പാലങ്ങൾ.നമ്മുടെ
നാടിനെ വെച്ച് നോക്കുമ്പോൾ.,പ്രത്യേകിച്ചും.
നഖീൽ
ഇവിടെ കടന്നു പോന്നതിൽ വെച്ച് ഭേദപ്പെട്ട ഒരു
ബസാർ ആണ്.കുറേക്കൂടി ആളുകൾ.കൂടുതലും
മലയാളികൾ..പട്ടണത്തിനു നടുവിൽ തന്നെ ഒരു
സിനിമ ടാകീസ്‌ .അടുത്ത് കണ്ട കടയിൽ കയറി മത്താഫി എവിടെയെന്ന് തിരക്കി.പരിചയമില്ലെന്നു കൊണ്ടാവാം അയാൾ അടുത്തുള്ള ടാക്സിക്കാരനെ എനിക്ക് വേണ്ടി ഏർപ്പാടാക്കി.നഖീലിൽ നിന്നും അധികം ദൂരെയല്ല ജൂലാൻ.ദുബൈയിൽ നിന്നാണോ..ടാക്സിക്കാരൻ
മലയാളി ആയിരുന്നു.കുന്നംകുളത്തുകാരൻ.
അയാൾ കൃത്യം അൽ വാദിയുടെ മുൻപിൽ കൊണ്ട്
ചെന്ന് നിർത്തി തന്നു....
അലസമായ ഒരു നാട്ടിൻപ്പുറം പോലെ ജൂലാൻ.
അകത്തെ ഡാർക്ക് റൂമിന് അരികിൽ,സുരേഷേട്ടൻ
ഏതോ ഫോട്ടോയുടെ ഫിനിഷിങ് തിരക്കിലായിരുന്നു
അതിനിടയിലും വിശേഷങ്ങളും.,നാട്ടുകാര്യങ്ങളും
അച്ഛന്റെ സുഖ വിവരങ്ങളും..ഫോട്ടോ തയ്യാറാക്കി
ബിജുവിനെ ഏൽപ്പിച്ചു.,നമ്മുക്കെന്നാ ഇറങ്ങിയാലോ.,എന്നായി സുരേഷേട്ടൻ.ആദ്യമേ
അറബിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു.ഇന്ന്
വൈകിയാലും പാസ്പോർട്ട് കോപിയുമായി ചെല്ലാമെന്നും ഏറ്റിരുന്നു.റംസിലാണ് അറബിയുടെ
വീട്.നല്ല മനുഷ്യനാണ്.ഇടയ്ക്ക് കുറെ തൈരും
കൊണ്ട് കടയിൽ വരും.സുരേഷേട്ടൻ വളരെ നാളായി റാസ് അൽ ഖൈമയിലാണ്.സ്റ്റുഡിയോ
ആണ്.അറബികൾക്കിടയിലും അൽ വാദി സ്റ്റുഡിയോ പ്രശസ്തമാണ്. നന്നായി അറബ് സംസാരിക്കും.സുരേഷേട്ടന്റെ ക്ലയന്റ് ആണ് ഈ അറബി.
റാസ് അൽ ഖൈമയിലെ രാത്രി.യുഎ ഇ യുടെ
പൗരാണിക മുഖമാണ് റാസ്‌ അൽ ഖൈമയുടേത്.
പഴക്കം ചെന്ന കോട്ടകളും നൂറ്റാണ്ടുകൾക്ക്
മുൻപുള്ള ജന സംസ്കൃതികളും ഉള്ള നാട്.
പുറത്തു ഇരുട്ട് പരന്നിരുന്നു.വിളർത്തു നനഞ്ഞ ഇരുട്ട്.തിളങ്ങുന്ന പാതകൾ.വീണ്ടും ഹൈവേ..അത്
നേരെ ഷാമിലേയ്ക്കും അവിടെ നിന്ന് ഒമാനിലേക്കും
പോകുന്നുവെന്നു സുരേഷേട്ടൻ പറഞ്ഞു.
ഇരുട്ടിനു കുറേക്കൂടി കനം വെച്ചിരുന്നു
മലനിരകൾ ഇപ്പോൾ വളരെ അടുത്താണ്.
റോഡിനപ്പുറം അത് കരുത്തിരുണ്ടു ഭീമാകാരമായി
നിന്ന്..ഇടയ്ക്കു വരുന്ന സമതലങ്ങളിൽ ഇടവിട്ട്
കുറ്റിക്കാട്..വളർച്ച മുരടിച്ച പോലെ ഉയരമില്ലാത്ത
മരങ്ങൾ.ഇടയ്ക്കിടയ്ക്ക് അറബികളുടെ പാർപ്പിടങ്ങൾ..ഷാബിയകൾ.പല വഴികളായി
പിരിയുന്ന വിളക്ക് കാലുകൾ.
വിജനമായ പാതയിലൂടെ കുറച്ചു ദൂരം വന്നിരിക്കണം.വീണ്ടും മറ്റൊരു ഷാബിയ.പെട്രോൾ
പമ്പ്.ചെറിയ ഗ്രാമ പാതയിലൂടെ ഓടി വണ്ടി കുറച്ചു വീടുകൾ നിറഞ്ഞ ഒരുൾവഴിയിലേക്ക് കയറി.
അതാണ് നമ്മുടെ അറബിയുടെ വീടുള്ള ഷാബിയ.
ആടുകളുടെ പുഴുക്ക മണം നിറഞ്ഞ ഒരിടം
എല്ലാ വീടുകൾക്കും മുൻപിൽ വലിയ കൂടുകൾ.
വണ്ടി ഒതുക്കി നിർത്തി ഇറങ്ങുമ്പോൾ മുന്നിലെ
വീടിന്റെ ഉയർത്തികെട്ടിയ നമ്മുടെ നാട്ടിലെ ഇറയം
പോലെയുള്ള ഭാഗതിരിക്കുന്ന ഒരു പ്രായമുള്ള
അറബിയുടെ നേരെ ചിരിച്ചു സുരേഷേട്ടൻ പറഞ്ഞു.
പിന്നെ ചിരിച്ചു കൊണ്ട് സലാം പറഞ്ഞു..ഞാനും
ഇതാണ് നമ്മുടെ അറബി.അബ്‌ദുല്ല.
അറബി ചിരിച്ചുകൊണ്ട് എണീറ്റു.. സലാം പറഞ്ഞു
കൈനീട്ടി.
കൈഫാലക്ക്...സുരേഷേട്ടൻ അറബിയിൽ
തന്നെ അതിനു മറുപടി പറഞ്ഞു.അറബിയുടെ
അരികിൽ ഇരുന്നു.എന്നോടും ഇരിക്കാൻ പറഞ്ഞു
ആദ്യമായിട്ടായിരുന്നു ഒരു അറബിയുടെ വീട്ടിൽ.
ചുറ്റും ചെറുതും വലുതുമായി കുറച്ചു വീടുകൾ
ഇടയ്ക്ക് തലമൂടിയ അറബി പെണ്ണുങ്ങളും
സിലോണികളും കൈയിൽ പാത്രങ്ങളുമായി വീടുകൾക്കിടയിലെ ഇരുട്ടിലൂടെ അയൽ വീടുകളിലേക്ക് പൊയ്കൊണ്ടിരുന്നു..ചില വീടുകളുടെ മുൻപിൽ ഒട്ടകങ്ങൾ വലിയ കണ്ണുകൾ മിഴിച്ചു രാത്രിയിലേക്ക് നോക്കി കിടന്നു.
കുറച്ചു നേരം സുരേഷേട്ടനും അറബിയും തമ്മിൽ
സംസാരം തുടർന്നു. അകത്തു നിന്നും ഒരു പയ്യൻ
വന്നു അറബിയുടെ അടുത്തിരുന്നു.അലി.
അരികിൽ നിന്നിരുന്ന വീട്ടു ഡ്രൈവറോട് അറബി
എന്തോ മന്ത്രിച്ചു.അയാൾ അകത്തേക്ക് പോയി.
പിറകെ അലിയും.മുറ്റത്തുള്ള,പുളിമരം പോലെ തോന്നിച്ച മരത്തിനിടയിലൂടെ നിലാവ് വീഴാൻ
തുടങ്ങിയിരുന്നു.അറബിയും സുരേഷേട്ടനും
വേറെ എന്തൊക്കെയോ കാര്യങ്ങളിലാണ് സംസാരം
കൈയും ആംഗ്യവും കാട്ടിയാണ് അറബിയുടെ
സംസാരം.ഞാൻ ചുറ്റും നോക്കിയിരുന്നു.
നിഴലുകൾ കൂടുതൽ ഇരുണ്ടു.അകത്തു
പോയ ആൾ ഒരു ട്രേയിൽ രണ്ടു ഗ്ളാസ്സുകളുമായി
വന്നു.അറബി അതെടുത്തു എനിക്കും സുരേഷേട്ടനും നീട്ടി..അറബിയിൽ എന്തോ പറഞ്ഞു
സുരേഷേട്ടൻ ഗ്ളാസ്സിൽ നിന്നും കുറച്ചു മാത്രം
മറ്റൊരു ഗ്ളാസ്സിലേയ്ക്ക് പകർന്നു.പിന്നെ കുടിക്കൂ
എന്ന് എന്നോടും.നേർത്ത് തണുപ്പുള്ള ഗ്ലാസ്സ്.
വല്ലാത്തൊരു വാടയുള്ള ഗ്ലാസ്സ് നിറയെ പുളിയും
രുചിയും തോന്നാത്ത എന്തോ ഒരു കൊഴുത്ത ദ്രാവകം.കണ്ണടച്ചു മുഴുവൻ വലിച്ചു കുടിച്ചപ്പോൾ
അറബിക്ക് കൂടുതൽ ചിരി.ഇനിയും വേണോ
എന്ന് സുരേഷേട്ടനോട് എന്നോട് ചോദിക്കാൻ
പറയുന്നത് അറബി അറിയാതെ പോലും എനിക്ക്
മനസ്സിലായി.എന്റെ ദയനീയഭാവം സുരേഷേട്ടന്
പിടികിട്ടിയത് കൊണ്ട് മാത്രം..ഞാൻ രക്ഷപെട്ടു
സുരേഷേട്ടൻ എണീറ്റു.., അറബിയും.പിന്നെയും
കൈകൾ നീട്ടി യാത്ര പറഞ്ഞു.‌
തിരിച്ചു വരുമ്പോൾ മലനിരകൾക്ക് കൂടുതൽ
ഭംഗി തോന്നി.മലനിരകൾക്ക് മീതെ നാട്ടിൽ
കാണാത്തത്രയും വലുപ്പത്തിൽ പൂർണ്ണ ചന്ദ്രൻ.
അച്ഛന്റെ വിസ കാര്യം ശരിയായ സന്തോഷം ഉള്ളിൽ
ഉള്ളതിനാൽ എനിക്ക് ആ നിലാവുള്ള രാത്രി ഏറെ
പ്രിയപ്പെട്ടതാണ്.പിറ്റേന്ന് തിരിച്ചു വരുമ്പോൾ
റാസ്‌ അൽ ഖൈമ എന്നിൽ നഷ്ടബോധമൊന്നും
ഉണർത്തിയില്ല.ഷാർജയുടെ ഒതുക്കത്തിനും
ദുബായുടെ പ്രലോഭങ്ങൾക്കും മീതെ എന്റെ മനസ്സ്
കീഴടക്കാൻ മാത്രം ഒന്നും അപ്പോൾ റാസ് അൽ ഖൈമയിൽ ഉണ്ടായിരുന്നില്ല..
പിന്നെയും അവിടേക്ക് തിരിച്ചു വരാനും.,ജീവിതത്തിലെ ഏറ്റവും വേദനാഭരിതവും
സ്നേഹഭരിതവുമായ വർഷങ്ങൾ അവിടെ ചിലവഴിക്കാനും ഇട വരുമെന്ന് എന്റെ ഭ്രാന്തൻ
സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിരുന്നുമില്ല.
ജീവിതം എപ്പോഴും കരുതി വെക്കുന്നത് അത്തരം
ട്വിസ്റ്റുകൾ ആയിരുന്നിട്ടുപോലും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ